വാഷിങ്ടൺ: റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പൻ നികുതി ചുമത്താനുള്ള നീക്കവുമായി യുഎസ്. റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് തടയാൻ ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. യുഎസ് സെനറ്റിൽ ഇതിനുള്ള ബില്ല് കൊണ്ടുവരുമെന്നാണ് സൂചന. ചൈനയുമായി വ്യാപാരക്കരാർ ഒപ്പിടുകയും ഇന്ത്യയുമായുള്ള കരാർ ചർച്ചകൾ പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണ് പുതിയ ബില്ല് വരുന്നതെന്നതാണ് ശ്രദ്ധേയം.
ബില്ലിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയുമുണ്ടെന്നാണ് പറയുന്നത്. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം, ഡെമോക്രാറ്റ് സെനറ്റർ റിച്ചാർഡ് ബ്രുമെന്തൽ എന്നിവർ ചേർന്നാണ് ബില്ല് യുഎസ് സെനറ്റിൽ കൊണ്ടുവരുന്നത്. യുക്രൈൻ യുദ്ധത്തിൽനിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ അവരെ സാമ്പത്തികമായി ഒറ്റപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് ബിൽ കൊണ്ടുവരുന്നത്. വരുന്ന ഓഗസ്റ്റിൽ ബിൽ സെനറ്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യയും ചൈനയുമാണ് റഷ്യൻ എണ്ണയുടെ 70 ശതമാനവും വാങ്ങുന്നത്. അങ്ങനെയുള്ളവർ യുഎസിൽ അവരുടെ ഉത്പന്നങ്ങൾ വിൽക്കണമെങ്കിൽ ഉയർന്ന നികുതി നൽകുക തന്നെ വേണമെന്ന് ലിൻഡ്സെ ഗ്രഹാം പറയുന്നു. റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നതിലൂടെ യുക്രൈനെതിരായ യുദ്ധത്തന് ഇന്ത്യയും ചൈനയും റഷ്യയെ സഹായിക്കുകയാണെന്നും സെനറ്റർ ആരോപിച്ചു.
ബിൽ നിയമം ആയാൽ ഇന്ത്യയുടെ ഫാർമ, ടെക്സ്റ്റൈൽ, ഐടി മേഖലകളെ സാരമായി ബാധിക്കും. റഷ്യയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡോയിൽ വാങ്ങുന്നതിൽ മുമ്പന്തിയിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. 2022-ൽ യുക്രൈനിലേക്ക് റഷ്യ അധിനിവേശം നടത്തിയതിന് ശേഷം റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് ഇന്ത്യ കുത്തനെ വർധിപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു
നേരത്തെ യു.എസുമായി വ്യാപാരക്കരാർ കൊണ്ടുവരാൻ നികുതി എന്ന ആയുധം ട്രംപ് പ്രയോഗിച്ചിരുന്നു. ഇതിൽ യുഎസുമായി ചൈന കരാറിൽ എത്തി. ഇന്ത്യയാകട്ടെ കരാർ ഒപ്പിടുന്നതിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സമയത്താണ് പുതിയ വഴിത്തിരിവ്
0 Comments