പഠനം നഴ്‌സിങ്, പരിശീലനം റാഗിങ്
കനിവ് നഷ്ടമായ ഇന്നത്തെ തലമുറ
തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ ബിരുദവിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ സഹപാഠികളുടെ ക്രൂരമായ റാഗിങ്ങില്‍പ്പെട്ട് മരിച്ചിട്ട് ഒരു വര്‍ഷമാകുന്നു. 2024- ഫെബ്രുവരി 18-നായിരുന്നു സിദ്ധാര്‍ത്ഥനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ 16-മുതല്‍ ഹോസ്റ്റല്‍ മുറിയില്‍ സഹപാഠികളുടെ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു സിദ്ധാര്‍ത്ഥന്‍. സമപ്രായക്കാരായ കുട്ടികള്‍ മൂന്ന് ദിവസം ദാഹജലമോ, ഭക്ഷണമോ നല്‍കാതെ ഇഞ്ചിഞ്ചായി പീഡിപ്പിച്ചാണ് സിദ്ധാര്‍ത്ഥിനെ മരണത്തിലേയ്ക്ക് തള്ളിവിട്ടത്. മകനെ നഷ്ടപ്പെട്ട ആ മാതാപിതാക്കളുടെ തേങ്ങലുകള്‍ ഇതുവരെ നിലച്ചിട്ടില്ല. എന്നാല്‍ മകന്റെ മരണത്തിന് കാരണക്കാരായവരുടെ തുടര്‍പഠനത്തിന് ഹൈക്കോടതി അനുമതിയും നല്‍കി. തങ്ങളുടെ അവസ്ഥ ഇനിയൊരാള്‍ക്കും ഉണ്ടാകരുതേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുമ്പോഴും സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളായ ജയപ്രകാശിനും ഷീബയ്ക്കും വീണ്ടും വീണ്ടും കേള്‍ക്കേണ്ടി വരുന്നത് ക്യാമ്പസുകളില്‍ നിന്നുള്ള അലറിക്കരച്ചിലുകള്‍ തന്നെയാണ്.
ഒരുപാട് സ്വപ്നങ്ങളെ താലോലിച്ചുകൊണ്ടാണ് ഓരോ കുട്ടിയും കലാലയങ്ങളുടെ പടി കടന്നെത്തുന്നത്. പക്ഷേ തങ്ങളുടെ സ്വപ്നങ്ങളെ തകിടംമറിക്കുന്ന, മുളയിലേ നുള്ളിക്കളയുന്ന കാര്യങ്ങളാകും അവിടെ അവരെ കാത്തിരിക്കുക. സ്വന്തം അഭിരുചിയ്ക്ക് അനുസരിച്ചും മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയും കൗമാരമെന്ന പടവില്‍ നിന്നും ചാടിക്കയറുന്നത് കലാലയ ജീവിതത്തിന്റെ വര്‍ണ്ണവിസ്മയ ലോകത്തിലേയ്ക്കാണ്. സ്വപ്നങ്ങളും പ്രതീക്ഷകളുമായി കടന്നുവരുന്ന വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നതാകട്ടെ സീനിയേഴ്‌സ് എന്ന റാഗിങ് ഡ്രാക്കുളമാരും. ഇവരാണ് പിന്നീട് നവാഗതരുടെ ഭാവി തീരുമാനിക്കുന്നത്. ചിലര്‍ പൊരുതി നില്‍ക്കും. ചിലര്‍ തോറ്റ് ആത്മഹത്യയില്‍ അഭയം പ്രാപിക്കും.
**മനുഷ്യപ്പറ്റില്ലാത്ത മനുഷ്യക്കോലങ്ങള്‍**
സഹപാഠിയുടെ ചോരയൂറ്റിക്കുടിക്കാന്‍, വേദനയില്‍ ഉന്മാദനൃത്തം ചവിട്ടാന്‍ ഓരോ കലാലയകോണുകളിലും ഡ്രാക്കുളമാര്‍ ഒളിച്ചിരിപ്പാണ്. കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥി കുറച്ച് മണിക്കൂറുകള്‍ക്ക് മുന്‍പാണ് സീനിയര്‍ ഡ്രാക്കുളമാരുടെ ക്രൂരപീഡനത്തിന് ഇരയായത്. കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് യുവതലമുറയുടെ മനസാക്ഷി എത്രയോ മരവിച്ചുപോയി എന്ന് നമുക്ക് മനസ്സിലാകുന്നത്. കൈകാലുകള്‍ കട്ടിലില്‍ ബന്ധിച്ച് തങ്ങളെക്കാള്‍ ഒന്നോ, രണ്ടോ വയസ് മാത്രം വ്യത്യാസമുള്ള കുട്ടിയെ കോംപസ് ഉപയോഗിച്ച് കുത്തി നോവിക്കുന്ന ക്രൂരവിനോദം. ജനനേന്ദ്രിയത്തില്‍ ഭാരമുള്ള ഡംബെല്‍ ഉപയോഗിച്ച് ക്ഷതമേല്‍പ്പിച്ച് രസിക്കുന്ന ആതുരസേവനം പഠിക്കുന്ന നരാധനന്മാരായ സീനിയര്‍ രക്തദാഹികള്‍. ഇവര്‍ പഠിച്ച് പുറംലോകമെത്തിയാലുള്ള സ്ഥിതി പറയാനും വയ്യ. പ്രതികളെയെല്ലാം അറസ്റ്റുചെയ്തു. പക്ഷേ എന്ത് പ്രയോജനം. നിയമം അതിന്റെ വഴിയ്ക്കും പോകും. വീണ്ടും ഓരോ കാമ്പസിലും ഇത്തരത്തിലുള്ള അന്തകന്മാര്‍ പിറവികൊള്ളും. ഒരു തെറ്റും ചെയ്യാതെ, നരഭോജികളായ കുട്ടികളുടെ ക്രൂരപീഡനത്തിന് ഇടയായ കുട്ടിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ആരാണ് ഉത്തരം പറയുക. അവന്‍ അനുഭവിച്ച ശാരീരികവും മാനസികവുമായ വ്യഥയെ എന്ത് പറഞ്ഞാണ് സാന്ത്വനിപ്പിക്കുക.
ബാങ്ക് ലോണെടുത്തും കടം വാങ്ങിയും കിടപ്പാടം പണയംവച്ചുമൊക്കെയാണ് രക്ഷിതാക്കള്‍ തങ്ങളുടെ പൊന്നോമനകളെ പഠനത്തിനയക്കുന്നത്. കുട്ടികള്‍ പഠിച്ചിറങ്ങി ഭാവി ശോഭനമാകുന്നതും കാത്തിരിക്കുന്ന രക്ഷിതാക്കളെ ദുഖത്തിന്റെ ആഴക്കടലിലേയ്ക്കാണ് മനസ്സാക്ഷി തൊട്ടുതീണ്ടിയില്ലാത്ത വിദ്യാര്‍ത്ഥിപ്പേക്കോലങ്ങള്‍ കൊണ്ടെത്തിക്കുന്നത്. അരുമകളായ കുട്ടികളെ കോളേജിലും സ്‌ക്കൂളിലും പഠിക്കാനയച്ച ശേഷം സമാധാനത്തോടെ വീട്ടിലിരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് മാതാപിതാക്കള്‍ ഒന്നടങ്കം പറയുന്നത്. റാഗിങ് എന്ന അപരിഷ്‌കൃതമായ പ്രവര്‍ത്തിയില്‍ മനംനൊന്ത്, അല്ലെങ്കില്‍ താങ്ങാനാകാതെ, കൊല്ലപ്പെടുകയും ആത്മഹത്യചെയ്യുകയും ചെയ്ത എത്രയോ കുട്ടികളുടെ കഥകളാണ് ഓരോ രക്ഷിതാക്കള്‍ക്കും പറയാനുള്ളത്. മക്കളെ നഷ്ടപ്പെട്ട് ദുഖപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന രക്ഷിതാക്കള്‍ ഇന്ന് നമ്മുടെ നാട്ടില്‍ ഏറെയാണ്.
**ലഹരിയില്‍ അടപതറുന്നവര്‍**
മദ്യവും മയക്കുമരുന്നും മറ്റ് രാസലഹരികളും ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളാണ് ക്രൂരമായ റാഗിങ്ങിന് മറ്റുകുട്ടികളെ വിധേയരാക്കുന്നത്. സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഇവര്‍ ലഹരിയുടെ കാണാപ്പുറങ്ങള്‍തേടിയുള്ള യാത്ര തുടങ്ങുന്നു. ചെറിയ ലഹരിയില്‍ നിന്നും പിന്നീട് വലിയ ലഹരികള്‍ തേടിയുള്ള യാത്ര. കുട്ടികളെ ലക്ഷ്യം വയ്ക്കുന്ന ലഹരിമാഫിയാ സംഘങ്ങള്‍ ആദ്യം സൗജന്യമായി ലഹരി നല്‍കി അവരെ വശംവദരാക്കും. പോകെപ്പോകെ സൗജന്യലഹരിയ്ക്ക് കടിഞ്ഞാണിടും. കാശ് കൊണ്ടുവന്നാല്‍ മാത്രമേ ഇനി കിട്ടൂ എന്ന അവസ്ഥയില്‍ കുട്ടികളെ കൊണ്ടെത്തിക്കുന്നു. ഇന്നലെവരെ ലഹരിയില്‍ ഉന്മാദനൃത്തം ചവിട്ടിയിരുന്നവന്‍ അത് വാങ്ങാനുള്ള കാശിനായി എന്തുംചെയ്യുമെന്ന സ്ഥിതിയിലാകും. ലഹരിയ്ക്കുള്ള സാമ്പത്തികം കണ്ടെത്താന്‍ മോഷണമോ, പിടിച്ചുപറിയോ, കൊലപാതകമോ എന്തുചെയ്യാനും കുട്ടികള്‍ തയാറാകുന്നു. ഓരോ സ്‌ക്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വന്‍ ലഹരിമാഫിയാ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കുട്ടികളെ തന്നയാണ് ഇവര്‍ കാരിയര്‍മാരായി ഉപയോഗിക്കുന്നതും. കൂടാതെ സ്‌ക്കൂള്‍, കോളേജ് പരിസരങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ചും ലഹരി വസ്തുക്കളുടെ വില്‍പ്പന പൊടിപൊടിക്കുന്നുണ്ട്. വിവിധ വര്‍ണ്ണക്കടലാസുപൊതികളില്‍ ലഹരിവസ്തുക്കള്‍ ചേര്‍ത്ത മിഠായികള്‍ കുട്ടികളെ കാത്തിരിക്കുന്നു. പുറമെ ലഹരിവസ്തുക്കളുടെ വില്‍പ്പന നിരോധിച്ചിരിക്കുന്നു എന്ന ബോര്‍ഡ് തൂക്കി പിന്‍വാതില്‍ വിപണനം നടത്തുന്നവരാണ് ഏറിയപങ്ക് കച്ചവടക്കാരും. പ്രത്യക്ഷത്തില്‍ ഇല്ല, ഇല്ലേ എന്നു ചോദിച്ചാല്‍ ഉണ്ട്.
**കലാലയങ്ങള്‍ സൗഹൃദമാക്കാം, നിയമങ്ങള്‍ കര്‍ശനമാക്കാം**
കോളേജുകളില്‍ റാഗിങ് കര്‍ശനമായി തന്നെ നിരോധിക്കണം. നിലനില്‍ക്കുന്ന ഇടങ്ങളില്‍ ശിക്ഷാനടപടികള്‍ ശക്തമാക്കണം. ഭരണവര്‍ഗ്ഗം, ഉദ്യോഗസ്ഥര്‍ എന്നിവരെപ്പോലെ പൊതുജനങ്ങളും കര്‍മ്മനിരതരായാല്‍ മാത്രമേ നമ്മുടെ സമൂഹത്തില്‍ നിന്നും മദ്യം, മയക്കുമരുന്ന്, അരാജകത്വം എന്നിവ തുടച്ചുനീക്കാന്‍ കഴിയൂ. കുട്ടികളിലും മുതിര്‍ന്നവരിലും അവബോധം സൃഷ്ടിക്കുക എന്നതാകണം നമ്മുടെ ലക്ഷ്യം. മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചാലുള്ള ദോഷവശങ്ങളെക്കുറിച്ച് സമൂഹത്തിന് ബോധവല്‍ക്കരണം അത്യന്താപേക്ഷിതമാണ്.
ഇനിയെങ്കിലും ഒരു കോളേജിന്റേയും അകത്തളങ്ങളില്‍ ഇടിമുറികള്‍ ഉണ്ടാകാതിരിക്കട്ടെ. ഹോസ്റ്റല്‍ മുറികളില്‍ നിന്നും നിലവിളികള്‍ ഉയരാതിരിക്കട്ടെ. റാഗിങ്ങ് എന്ന പേരില്‍ വിദ്യാര്‍ത്ഥികളുടേയോ രക്ഷിതാക്കളുടേയോ കണ്ണുകള്‍ നനയാതിരിക്കട്ടെ.
പ്രിയാശ്യാം
[എഴുത്തുകാരി, സാംസ്‌കാരികപ്രവര്‍ത്തക
മലയിന്‍കീഴ്, തിരുവനന്തപുരം
ഫോണ്‍ 9995860354]
0 Comments